കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് ആലുവ അതുലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് സംഘം ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത് പ്രമുഖ സിനിമ നിര്‍മ്മാതാവ് ലിസ്റ്റണ്‍ സ്റ്റീഫന്‍, വിവാദ പുരുഷനായ സുനില്‍ സ്വാമി എന്നിവരടക്കമുള്ള ക്വാറി ഉടമകളിലേക്കാണ്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത ഐപിഎസ് എടുത്ത ഉറച്ച നിലപാടാണ് വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം നീളാന്‍ കാരണമായത്.

കൊട്ടാരക്കര വാളകത്തുള്ള ഒരു പ്രമുഖ പാറമടയുടെ ഉടമകളായ നാലുപേരാണ് ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. വിവാദ സ്വാമിയായ സുനില്‍ സ്വാമിക്കാണ് ഈ ക്വാറിയില്‍ 47 ശതമാനം ഓഹരിയുള്ളത്. ബാക്കി 53 ശതമാനം ഓഹരികള്‍ സിനിമ നിര്‍മ്മാതാവ് ലിസ്റ്റണ്‍ സ്റ്റീഫന്‍, ഒരു പ്രമുഖ അഭിഭാഷക, അവരുടെ സുഹൃത്ത് എന്നിവരുടെ പേരിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 14-നാണ് ഗുണ്ടാ നേതാവ് അതുല്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലു പ്രതികള്‍ മാസങ്ങളോളം വാളകത്തെ ഈ ക്വാറിയില്‍ ഒളിവില്‍ താമസിച്ചിരുന്നു എന്ന നിര്‍ണ്ണായക വിവരമാണ് പോലീസിന് ലഭിച്ചത്.

കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാര്‍ ഈ ക്വാറി വളപ്പിലാണ് സൂക്ഷിച്ചിരുന്നത്. വനിതാ അഭിഭാഷകയുടെ പുരുഷ സുഹൃത്തിന് പ്രതികളുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ക്വാറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സംഘമെത്തി കടത്തിക്കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനുള്ള നീക്കമായാണ് പോലീസ് കാണുന്നത്. അതിക്രൂരമായാണ് അലുവ അതുലിനെ കൊന്നത്. പട്ടാപ്പകല്‍ ഏവരേയും വെല്ലുവിളിക്കുന്ന തരത്തില്‍. ഈ സാഹചര്യത്തിലാണ് അന്വേഷണം ഗൂഡാലോചനയിലേക്കും കടക്കുന്നത്. ഇതിനിടെയാണ് ക്വാറിയുമായുള്ള ബന്ധം പോലീസ് മനസ്സിലാക്കുന്നത്. ഗുണ്ടാ സംഘങ്ങളുടെ അടിവേരിലേക്ക് ഇറങ്ങാന്‍ ക്വാറിയിലേക്കും അന്വേഷണം നീളുന്നു.

പാറമടയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താനുമായി ഈ ഗുണ്ടാസംഘത്തെ ഉടമകള്‍ ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സുനില്‍ സ്വാമി കോടികളുടെ പലിശ ഇടപാടുകള്‍ നടത്തുന്നവരാണെന്ന വിവരവും പോലീസിന്റെ പക്കലുണ്ട്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ക്കും പണം തിരിച്ചുപിടിക്കാനുമായി ഈ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ഗുണ്ടകളെ സഹായിക്കുന്നവര്‍ എത്ര വലിയ ഉന്നതരായാലും വിട്ടുവീഴ്ച വേണ്ടെന്ന കമ്മീഷണറുടെ കര്‍ശ്ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ക്വാറി ഉടമകളെ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇത് അട്ടിമറിക്കാനും ചില കളികള്‍ നടക്കുന്നുണ്ട്.

സിനിമാ-രാഷ്ട്രീയ മേഖലകളില്‍ വലിയ സ്വാധീനമുള്ള ലിസ്റ്റണ്‍ സ്റ്റീഫനും സുനില്‍ സ്വാമിയും അന്വേഷണ പരിധിയില്‍ വന്നതോടെ കേസ് അതീവ ഗൗരവകരമായ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ശബരിമല വിവാദങ്ങളില്‍ അടക്കം സുനില്‍ സ്വാമിയുടെ പേര് ഉയര്‍ന്നിട്ടുണ്ട്. മുമ്പ് ബാര്‍ കോഴയ്ക്കിടെയും ഈ പേര് ചര്‍ച്ചയായി. കോഴപ്പണം നല്‍കിയത് സുനില്‍ സ്വാമിയെന്നായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ഇത് തെറ്റാണെന്നും തെളിഞ്ഞു. ഇതോടെ ആ കേസില്‍ സുനില്‍ സ്വാമിയ്ക്ക് ക്ലീന്‍ ചിറ്റും ലഭിച്ചു.

കഴിഞ്ഞ പതിനാലാം തീയതി പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഘം മാസങ്ങളോളം വാളകത്തെ ക്വാറിയിലാണ് തമ്പടിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാര്‍ ഈ ക്വാറി വളപ്പില്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്നു എന്ന നിര്‍ണ്ണായക വിവരം പോലീസിന് ലഭിച്ചു. കൃത്യത്തിന് ശേഷം ക്വാറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സംഘമെത്തി കടത്തിക്കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമായാണ് പോലീസ് കാണുന്നത്.