കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ പണവുമായി ആറ് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടില്‍ ഷാഹിദ് ഹുസൈന്‍ (29), മണലേപ്പില്‍ വീട്ടില്‍ എം.അഭിനവ് (19), പുലാട്ടില്‍ വീട്ടില്‍ പി.അക്ഷിത്ത് (19), കൊളങ്ങര ഇടിയാട്ട് വീട്ടില്‍ എ.റിഥുന്‍ (22), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പില്‍ വീട്ടില്‍ അബു താഹിര്‍ (26), ഫറോക്ക് ചുങ്കം സ്വദേശി മുത്തേടത്ത് വീട്ടില്‍ കെ.കെ.സിറാജ്ജുദ്ധീന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയും പോലിസ് ഇവരില്‍ നിന്നും കണ്ടെടുത്തു.

നാളുകളായി ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും മൊത്തമായി ലഹരിമരുന്ന് എത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ് പ്രതികളുടെ രീതി. കുറച്ചു ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന പ്രതികള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് രാമനാട്ടുകരയിലെ ഒരു ലോഡ്ജില്‍ നിന്നും ലഹരിമരുന്നു സഹിതം പിടിയിലായകുന്നത്.

സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകള്‍ ആക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നീ സ്ഥലങ്ങളിലെ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. പിടിച്ചെടുത്ത ലഹരിമരുന്ന് സ്‌കൂള്‍ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടു വന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികള്‍ സ്ഥിരം ലഹരി വില്‍പനക്കാരാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 155 ഗ്രാം എംഡിഎംഎ യുമായി രാമനാട്ടുകര വച്ച് ഷാഹിദ് ഹുസൈനും അബു താഹിറും പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ആറു മാസം ജയിലിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങിയതിനിടെയാണ് വീണ്ടും ലഹരിമരുന്നു കേസില്‍ പിടിയിലാകുന്നത്.

ആറുപേരുടെയും ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഫറോക്ക് പൊലീസ് പരിശോധിച്ചു വരികയാണ്. ഇവരില്‍ നിന്ന് മറ്റു ലഹരി വില്‍പനക്കാരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഫറോക്ക് പൊലീസ് അവരെ നിരീക്ഷിച്ചു വരികയാണ്. ഫറോക്ക് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സാജിനി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സനൂപ്, സുമേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ആഷിദ്, സിറ്റി ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ മനോജ് എടയേടത്ത്, സരുണ്‍ കുമാര്‍, ലതീഷ്, അതുല്‍, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മഷൂര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.