തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം പൂഴനാട് നവജാതശിശു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ സ്വന്തം വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞാണ് മരണപ്പെട്ടത്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തിന് ബലമേകുന്നത്. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നു എന്നാണ് ഇവര്‍ നല്‍കുന്ന മൊഴി. ഈ സാഹചര്യത്തില്‍ പ്രസവത്തെക്കുറിച്ചും കുഞ്ഞിന്റെ മരണത്തെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെ ഉണ്ടായെന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ദുരൂഹത ഉയര്‍ന്നതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് കാട്ടാക്കട പോലീസ് തീരുമാനിച്ചിരിക്കുന്നത്.